ഇഞ്ചിയോണ്‍: ഏഷ്യാഡ് വനിത ബാസ്‌കറ്റ്‌ബോളിലെ ആദ്യ മത്സരത്തില്‍ നിന്ന് ഖത്തര്‍ പിന്‍മാറി. ശിരോവസ്ത്രം ധരിച്ച് കളിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഖത്തര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. യോഗ്യതാറൗണ്ടില്‍ മംഗോളിയക്കെതിരെയുള്ള മത്സരത്തില്‍ നിന്നാണ് ഖത്തര്‍ വനിതാ ടീം പിന്‍മാറിയത്. കളിക്കാര്‍ ശിരോവസ്ത്രം ധരിക്കരുതെന്ന് റഫറി നിര്‍ദേശിച്ചതോടെയായിരുന്നു പിന്‍മാറ്റം.

അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്റെ നിയമം അനുസരിച്ച് മത്സരത്തിനിടെ കളിക്കാര്‍ തൊപ്പി, ശിരോവസ്ത്രം, ആഭരണങ്ങള്‍ തുടങ്ങിയവയൊന്നും അണിയാന്‍ പാടില്ല. ഇതേത്തുടര്‍ന്നായിരുന്നു റഫറിയുടെ നടപടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷനാണെന്നും സംഘാടകര്‍ വിശദീകരിക്കുന്നു. ഇതേസമയം, ശിരോവസ്ത്രം ധരിച്ച് കളിക്കാമെന്ന് ഉറപ്പ് കിട്ടിയതിനാലാണ് ടീം ഇഞ്ചോണിലേക്ക് പുറപ്പെട്ടതെന്ന് ഖത്തര്‍ താരം അമല്‍ മുഹമ്മദ് പറഞ്ഞു.

മതവിശ്വാസ പ്രകാരം ശിരോവസ്ത്രം ഉപേക്ഷിക്കാന്‍ കഴിയല്ല. ശിരോവസ്ത്രം അനുവദിക്കാതെ തുടര്‍ന്നുള്ള മത്സരങ്ങളിലും കളിക്കില്ലെന്ന് അമല്‍ മുഹമ്മദ് പറഞ്ഞു. ഇതേസമയം, ടീം മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ നിയമത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ ടീം തലവന്‍ അഹ് ലം അല്‍ മന പ്രതികരിച്ചു. നേപ്പാളിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം.