ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതു ഹിന്ദു ഐക്യത്തിന്‍െറ ശക്തികൊണ്ടാണെന്നും ഹിന്ദുക്കള്‍ സ്വന്തം ശക്തി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യ നാഥ്. സംഘ്പരിവാറിന്‍െറ മതംമാറ്റ പദ്ധതികള്‍ നടപ്പാക്കുന്ന സംഘടനയായ ധര്‍മജാഗരണ്‍ മഞ്ച് ബിഹാറിലെ വൈശാലിയില്‍ സംഘടിപ്പിച്ച സന്യാസി സംഗമത്തിന്‍െറ സമാപനച്ചടങ്ങിലാണ് എംപി പ്രകോപനം നിറഞ്ഞ പ്രസംഗം നടത്തിയത്. സന്യാസികളും ഹിന്ദുക്കളും തമ്മില്‍ അകലമുണ്ടായതോടെയാണു ഹിന്ദുവിന്‍െറ ശക്തി ക്ഷയിച്ചു തുടങ്ങിയതെന്നും മാലാ കെ സാത്ത് ഭാല (ഭജനക്കൊപ്പം യുദ്ധവും) എന്ന മന്ത്രം മുറുകെ പിടിച്ച് പോരാട്ടത്തിനിറങ്ങണമെന്നും എം.പി ആഹ്വാനം ചെയ്തു.

പതിനഞ്ചു ലക്ഷത്തോളം വരുന്ന സന്യാസികള്‍ രാജ്യത്തെ 623 ലക്ഷം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ക്രിസ്ത്യാനികളും മൗലവിമാരും ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നതു തടയാനാകും. ഒരു കരണത്തടിച്ചാല്‍ മറു കരണവും കാണിച്ചു കൊടുക്കണമെന്ന ക്രിസ്തുവിന്‍െറ അധ്യാപനത്തിനൊപ്പം ദുഷ്ട ശക്തികള്‍ ബന്ധുക്കളാണെങ്കില്‍കൂടി ആക്രമിക്കണമെന്ന ശ്രീകൃഷ്ണന്‍െറ ഉപദേശം കൂടി പിന്തുടരുന്നുണ്ട് പാശ്ചാത്യ രാജ്യങ്ങള്‍ .

മറ്റു മതക്കാരെ ഹിന്ദു മതത്തിലേക്കു മടക്കിക്കൊണ്ടുവരുന്ന ഘര്‍ വാപസിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുക്കരുതെന്നും എംപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി രാംകൃപാല്‍ യാദവ്, വൈശാലി എം.പി രാമകിഷോര്‍ സിങ്, എല്‍.ജെ.പി മുന്‍ ബിഹാര്‍ പ്രസിഡന്‍റ് ഗോപാല്‍ നാരായണ സിങ് തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്നും ഹിന്ദുമതത്തില്‍നിന്നുള്ള പരിവര്‍ത്തനം തടയുന്നതും മറ്റു മതക്കാരെ ഹിന്ദുത്വത്തിലേക്ക് കൊണ്ടുവരേണ്ടതും രാജ്യ സുരക്ഷക്ക് അത്യാവശ്യമാണെന്ന് മൂന്നു ദിവസത്തെ സന്ദ് സംഗമത്തില്‍ പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.