tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം

ഇഞ്ചിയോണ്‍: ഗോദയില്‍ സ്വര്‍ണമണിഞ്ഞ് നെഞ്ചുവിരിച്ചുനില്‍ക്കുകയാണ് ഇന്ത്യ. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ യോഗേശ്വര്‍ ദത്താണ് ഇന്ത്യയ്ക്ക് ഗെയിംസിലെ നാലാമത്തെ സ്വര്‍ണം സമ്മാനിച്ചത്. ഫൈനലില്‍ താജികിസ്താന്റെ സാലിംഖാന്‍ യുസുപോവിനെയാണ് യോഗേശ്വര്‍ പരാജയപ്പെടുത്തിയത് (3-0). ഒന്നാം റൗണ്ടില്‍ നേടിയ ഒരു ടെക്‌നിക്കല്‍ പോയിന്റിന്റെ ബലത്തിലാണ് യോഗേശ്വര്‍ ജയിച്ചത്. ഒന്നാം റൗണ്ടിലെ ഒന്നാം മിനിറ്റില്‍ തന്നെ ഒരു മിന്നല്‍ ഡൈവിലൂടെ സാലിംഖാന്റെ കാലുവാരിയാണ് യോഗേശ്വര്‍ ഈ വിലപ്പെട്ട പോയിന്റ് നേടിയത്. പിന്നീട് പലതവണ യോഗേശ്വര്‍ സാലിംഖാന്റെ കാലില്‍ പിടിത്തമിട്ടെങ്കിലും സാലിംഖാന്‍ നന്നായി പ്രതിരോധിച്ചതുകാരണം അതില്‍ നിന്ന് പോയിന്റുകളൊന്നും ലഭിച്ചില്ല. നിരന്തരം ആക്രമിച്ചുകളിച്ച യോഗേശ്വര്‍ പ്രതിരോധത്തില്‍ പിഴവുകളൊന്നും വരുത്താതെയാണ് ഗോദയില്‍ നിലനിന്നത്.

ലണ്ടന്‍ ഒളിംപിക്‌സില്‍ 55 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയിട്ടുള്ള യോഗേശ്വറിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. കഴിഞ്ഞ രണ്ടു കോമണ്‍വെല്‍ത്ത് ഗെയിംസിലെയും സ്വര്‍ണ മെഡല്‍ ജേതാവാണ്. ഇതിന് പുറമെ നാല് തവണ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമണിഞ്ഞിട്ടുണ്ട് രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ചിട്ടുള്ള ഈ ഹരിയാനക്കാരന്‍.

സെമിയില്‍ ചൈനയുടെ കതായി യൂര്‍ലാന്‍ബെയ്കിയെ വീറുറ്റ പോരാട്ടത്തിലൂടെ മലര്‍ത്തിയടിച്ചാണ് യോഗേശ്വര്‍ ഫൈനലില്‍ പ്രവേശിച്ചത് (5-0). അവസാന മിനിറ്റ് വരെ 7-5 എന്ന സ്‌കോറില്‍ പിന്നിട്ടുനിന്നശേഷമായിരുന്നു ഇച്ഛാശക്തി ഒന്നും കൊണ്ടുമാത്രമുള്ള യോഗേശ്വറിന്റെ തിരിച്ചുവരവ്. രണ്ടു പോയിന്റിന് പിന്നില്‍ നില്‍ക്കുന്ന സ്ഥിതിക്ക് തോല്‍വി ഉറപ്പിച്ച നിമിഷ കതായി ഒരു നടത്തിയ ആക്രമണം പ്രത്യാക്രമണമാക്കി മാറ്റുകയായിരുന്നു യോഗേശ്വര്‍. കാലില്‍ പിടിമുറുക്കിയ യോഗേശ്വര്‍ താന്‍ വീഴുന്നതിന് പകരം കതായിയെ അക്ഷരാര്‍ഥത്തില്‍ മലര്‍ത്തിയടിക്കുകയായിരുന്നു. ഒറ്റയടിക്ക് നാല് ടെക്‌നിക്കല്‍ പോയിന്റ്. അങ്ങനെ 9-7 എന്ന നിലയില്‍ മത്സരം സ്വന്തമാക്കി.

ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ ജിന്‍യോക് കാങ്ങിനെയാണ് യോഗേശ്വര്‍ തോല്‍പിച്ചത്. (3-1). അനുഭവസമ്പത്തിന്റെയും ടെക്‌നിക്കിന്റെയും ബലത്തിലാണ് യോഗേശ്വര്‍ തന്നേക്കാള്‍ ഉയരക്കൂടുതലുള്ള എതിരാളിക്കെതിരെ ജയം നേടിയത്.

മിന്നല്‍വേഗത്തില്‍ ചാടിവീണ് കാലു വാരുന്ന യോഗേശ്വറിന്റെ തന്ത്രം തിരിച്ചറിഞ്ഞ് കാങ് നന്നായി പ്രതിരോധിച്ചെങ്കിലും അധികം അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തുടക്കത്തില്‍ രണ്ട് പോയിന്റിന്റെ ലീഡ് നേടിയ യോഗേശ്വറിനെ ഒന്നാം റൗണ്ടില്‍ ശരിക്കും കാലില്‍ തൂക്കിയെടുത്ത് കാങ് പോയിന്റ് തുല്ല്യമാക്കി. എന്നാല്‍, രണ്ടാം റൗണ്ടില്‍ യോഗേശ്വറിനൊത്ത എതിരാളിയായിരുന്നില്ല കാങ്. യോഗേശ്വറിന്റെ രണ്ടു തവണ അതിമനോഹരമായി തന്നെ കാങ്ങിന്റെ കാലില്‍ പിടികൂടി. ഒരിക്കല്‍ തന്റെ ട്രേഡ്മാര്‍ക്ക് ശൈലിയായ പിണഞ്ഞുമറിയലിലൂടെ കാങിന് ഉരുട്ടിയിടുകയും ചെയ്തു. അഞ്ച് പോയിന്റാണ് ഈ റൗണ്ടില്‍ യോഗേശ്വര്‍ നേടിയത്. 7-4 എന്ന നിലയിലായിരുന്നു ടെക്‌നിക്കല്‍ പോയിന്റ്.

പുരുഷന്മാരുടെ 97 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സത്യവ്രത കാഡിയാന്‍ വെങ്കലത്തിനായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. കസാഖ്‌സ്താന്റെ മാമെദ് ഇബ്രാജരമോവിനോടാണ് സത്യവ്രത തോറ്റ് (0-3). ക്വാര്‍ട്ടറില്‍ മഗൊമെദ് മുസായേവിനോട് തോറ്റ സത്യവൃത (1-3). പിന്നീട് റെപ്പഷാജ് റൗണ്ടിലൂടെയാണ് വെങ്കലപോരാട്ടത്തിനായി യോഗ്യത നേടിയത്. ഒരൊറ്റ നല്ല ആക്രമണം പോലുമില്ലാതിരുന്ന അതീവ വിരസമായ മത്സരത്തില്‍ കാഡിയാന് രണ്ടും മുസായെവിന് മൂന്നും ടെക്‌നിക്കല്‍ പോയിന്റ് മാത്രമാണ് നേടാനായത്.

വനിതകളുടെ സെമിയില്‍ ഇന്ത്യയുടെ ബബിതകുമാരിക്ക് കാലിടറി. ജപ്പാന്റെ ഇതിഹാസതുല്ല്യയായ ഗുസ്തിക്കാരി സവോരി യോഷിദയോടാണ് ബബിത അടിയറവു പറഞ്ഞത്. മൂന്ന് വീതം ഒളിംപിക്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും 2002 മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും നേടിയ യോഷിദയ്‌ക്കെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ബബിതയ്ക്ക് കഴിഞ്ഞില്ല (0-4). ആദ്യ റൗണ്ടില്‍ തന്നെ 14-4 എന്ന നിലയില്‍ ലീഡ് നേടിയാണ് യോഷിദ വിജയിച്ചത്. തുടക്കം തന്നെ ബബിതയെ പിടികൂടി മാറ്റില്‍ വട്ടംകറക്കി നിലംപരിശാക്കിയ യൊഷിദ ഒറ്റയടിക്ക് ലീഡ് 10-3 ആക്കി. ഇടയ്ക്ക് ബബിത ഓരോ പോയിന്റ് നേടിയെങ്കിലും ആക്രിച്ചുകളിച്ച യൊഷിദയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

വനിതകളുടെ 55 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയുടെ ക്വാര്‍ട്ടറില്‍ കസാഖ്‌സ്താന്റെ ഐം അബ്ദില്‍ദിനയെ വീരോചിതമായ തിരിച്ചുവരവിലൂടെ തോല്‍പിച്ചാണ് ബബിത സെമിയിലെത്തിയത്. (3-1). രണ്ടാം റൗണ്ടില്‍ മധ്യഭാഗം വരെ 10-5 എന്ന അപകടകരമായ സ്‌കോറില്‍ പിന്നിട്ടുനിന്നശേഷമായിരുന്നു ബബിതയുടെ ഏറെക്കുറെ അവിശ്വസനീയമായ തിരിച്ചുവരവ്. നല്ലൊരു ലെഗ് ഗ്രാബിലൂടെ രണ്ട് പോയിന്റ് നേടിയ തുടക്കത്തില്‍ തന്നെ ലീഡ് നേടാന്‍ ബബിതയ്ക്ക് കഴിഞ്ഞെങ്കിലും അബ്ദില്‍ദിനയുടെ അനുഭവസമ്പത്തിന് മുന്നില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ബബിതയുടെ കാലിനേറ്റ പരിക്ക് മുതലെടുക്കുക എന്നതായിരുന്നു കസാഖ് താരത്തിന്റെ തന്ത്രം. ഇത്തരത്തില്‍ രണ്ടു തവണ ഒന്നാന്തരം ലെഗ് ലോക്കിലൂടെ ബബിതയെ വീഴ്ത്തിയാണ് അവര്‍ ലീഡുയര്‍ത്തിയത്. എതിരാളിയുടെ കാലുവാരാന്‍ ബബിത പരമാവധി ശ്രമിച്ചെങ്കിലും കരുത്തുറ്റ പ്രതിരോധത്തെ മറികടക്കാന്‍ മാത്രം കഴിഞ്ഞില്ല. എന്നാല്‍, മത്സരം അവസാനിക്കാന്‍ 27 സെക്കന്‍ഡ് മാത്രം ശേഷിക്കെ അരക്കെട്ടില്‍ പിടിമുറുക്കി അബ്ദില്‍ദിനയെ അക്ഷരാര്‍ഥത്തില്‍ തന്നെ മലര്‍ത്തിയടിച്ചുകളഞ്ഞു ബബിത ഒറ്റയടിക്ക് നാലു പോയിന്റും അതുവഴി ഒരു പോയിന്റിന്റെ ലീഡും. തിരിച്ചുവരാന്‍ പവതിവ് തന്ത്രവുമായി കസാഖ്താരം പൊരുതിയെങ്കിലും ചതിക്കുഴി തിരിച്ചറിഞ്ഞ് ബബിത നന്നായി തന്നെ നിലയുറപ്പിച്ചു. അവസാന വിസിലിന് തൊട്ടുമുന്‍പ് ഒരുക്കല്‍ക്കൂടി ആക്രമിച്ച് രണ്ട് ടെക്‌നിക്കല്‍ പോയിന്റുകൂടി സ്വന്തമാക്കി ബബിത. അങ്ങനെ 13-10 എന്ന ലീഡോടെയാണ് ജയം സ്വന്തമാക്കിയത്. രണ്ടാം റൗണ്ടില്‍ നാല് പോയിന്റ് മാത്രമാണ് കസാഖ്താരത്തിന് നേടാന്‍ കഴിഞ്ഞത്.

പ്രീക്വാര്‍ട്ടറില്‍ കംബോഡിയയുടെ മാവൊ സ്രെ ഡോണിനെയാണ് ബബിത തോല്‍പിച്ചത് (5-0). ഒന്നാം റൗണ്ടില്‍ തന്നെ പത്ത് ടെക്‌നിക്കല്‍ പോയിന്റ് നേടിയാണ് ബബിവ വിജയിച്ചത്. രണ്ടാം റൗണ്ടില്‍ മത്സരം വേണ്ടിവന്നില്ല.

ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സത്യവൃത കാഡിയാനും ജ്യോതിയും ക്വാര്‍ട്ടര്‍ഫൈനലില്‍ തോറ്റു. ജ്യോതിക്ക് 75 കിലോഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ അടിതെറ്റി. മംഗോളിയയുടെ പരിചയസമ്പന്നയായ ബര്‍മാ ഒചിര്‍ബാത്തിനോടാണ് ജ്യോതി പരാജയപ്പെട്ടത് (0-4). തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നി കളിച്ച ജ്യോതിക്കെതിരെ ആദ്യ റൗണ്ടില്‍ തന്നെ എട്ട് പോയിന്റിന്റെ ലീഡ് നേടിയിരുന്നു ബര്‍മാ. രണ്ടാം റൗണ്ടില്‍ ജ്യോതി ചെറിയ രീതിയില്‍ തിരിച്ചുവന്ന് രണ്ട് പോയിന്റ് നേടിയെങ്കിലും ഫലമുുണ്ടായില്ല.

Post a Comment

0 Comments