Wednesday, 1 January 2020

19.60 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ്‌ ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോസി ചെറിയാൻ കുറ്റപത്രം നൽകിയത്.

രണ്ട് ആഡംബര കാറുകൾ രജിസ്റ്റർ ചെയ്തതിലൂടെ 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 

ഏഴ് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ്‌ഗോപിയെ കഴിഞ്ഞ വർഷം ജനുവരി 15ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സുരേഷ് ഗോപി രണ്ട് ഔഡി കാറുകളാണ് പുതുച്ചേരി വിലാസത്തിൽ രജിസ്റ്റർ ചെയ്തത്. ഒരു കാറിന് 3.60 ലക്ഷം രൂപയുടെയും മറ്റൊരു കാറിന് 16 ലക്ഷം രൂപയുടെയും നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. സമാനമായ കേസിൽ സിനിമാതാരം ഫഹദ് ഫാസിലും ഉൾപ്പെട്ടിരുന്നു. പിഴ തുക ഒടുക്കി അദ്ദേഹം കേസ് ഒത്തുതീർപ്പാക്കി.

SHARE THIS

Author:

0 التعليقات: