Thursday, 2 January 2020

പുതുവത്സര ആഘോഷത്തിനിടെ എസ്ഐക്ക് കമ്പികൊണ്ട് അടി; ജീപ്പിനു നേരെ ഗുണ്ടേറ്

നെടുങ്കണ്ടം: കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് റോഡിൽ ഗുണ്ട് പൊട്ടിച്ചതു തടഞ്ഞ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ചു. പടക്കമെറിഞ്ഞ ശേഷം എസ്ഐ കെ.ജെ. ജോബിയുടെ കൈകൾ കമ്പി വടി കൊണ്ട് അടിച്ചൊടിക്കാൻ ശ്രമിച്ചു. തുടർന്ന് നിലത്ത് തള്ളിയിട്ടു മർദിച്ചു. മറ്റു പൊലീസുകാരെത്തിയാണ് എസ്ഐയെ രക്ഷിച്ചത്. സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ 4 പേർ അറസ്റ്റിലായെങ്കിലും ഇവർക്കു കോടതി ജാമ്യം അനുവദിച്ചു.

പുതുവൽസര ആഘോഷങ്ങൾക്കിടെ ഉടുമ്പൻചോലയിലാണ് സംഭവം. ഉടുമ്പൻചോല സ്വദേശികളായ ചെമ്പല്ലികുടിയിൽ അനീഷ് കുമാർ, പുതുശേരിയിൽ അജയകുമാർ, കൂക്കലാർ മലഞ്ചെരുവിൽ എബിൻ(29), സഹോദരൻ ഫെബിൻ(23) എന്നിവരാണ് അറസ്റ്റിലായത്. പരുക്കേറ്റ എസ്ഐ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അനീഷ് കുമാറും, അജയകുമാറും സിപിഎം പ്രവർത്തകരും, എബിനും, ഫെബിനും കോൺഗ്രസ് പ്രവർത്തകരുമാണ്.

ഇന്നലെ രാത്രി 12.30 ന് പെട്രോളിങിന് ഉടുമ്പൻചോല ടൗണിലെത്തിയപ്പോൾ സംഘം റോഡിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. ആഘോഷങ്ങൾ നിർത്തി വീട്ടിൽ പോകുവാൻ പൊലീസ് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന സംഘം എസ്ഐയുടെ വാഹനത്തിനു നേരെ പടക്കം കത്തിച്ച് എറിഞ്ഞു. സംഘത്തിലെ ചിലർ സംസ്ഥാന പാതയുടെ നടുവിൽ ഗുണ്ടുകൾ കൂട്ടിയിട്ട് പൊട്ടിച്ചു. തുടർന്നാണ് പൊലീസിനെ ആക്രമിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ അക്രമി സംഘം പൊലീസ് ജീപ്പിൽ നിന്നു ബലമായി മോചിപ്പിക്കുകയും ചെയ്തു. ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

SHARE THIS

Author:

0 التعليقات: